Sunday, March 23, 2008

ഒരു പഴയ കഥ

കുറേ ദിവസമായല്ലോ ഇങ്ങനെ ഗൂഗിളിന്റെ പുരയിടത്തില് കേറി വേലി കെട്ടിയിട്ടിട്ടു്‌, എന്നാല് ആ തെങ്ങില് കേറി രണ്ടു തേങ്ങയിട്ടൂടെ എന്നു ചോദിച്ചാല്, എന്തു പറയാനാണു്‌, ആവുന്ന കാലത്തു്‌ അതൊന്നും പഠിച്ചില്ല.

ഏതായലും വല്ലപ്പോഴുമൊന്നു വന്നു്‌, ഇവിടെയൊക്കെ തൂത്തു വൃത്തിയാക്കി വല്ലതുമൊക്കെ ഒന്നു പോസ്റ്റിയില്ലെങ്കില് പിന്നെ എന്തു ബ്ലോഗ്? പണ്ടെങ്ങാണ്ടോ എഴുതിയ ഒന്നു രണ്ടു കഥയുണ്ടു്‌. അതെങ്ങെടുത്തു ചാര്ത്തിക്കള്യാം, എന്തു്‌? കഴിഞ്ഞാണ്ടത്തെ കലണ്ടറു തൂക്കിയിട്ടേക്കും പോലെയാണു്‌, അറിയാം. പക്ഷേ ഇപ്പഴിതേയുള്ളൂ കയ്യില്.

[പണ്ടിതൊക്കെ ബ്ലോഗില് ഇട്ടതു തന്നെ. ദാ ഇവിടെ: ഭാഗം ഒന്നു, രണ്ടു, മൂന്നു, പിന്നെ ഒരു കമന്റും.]

***********


ഇപ്പോള്‍ മഴ ഇല്ല. നനഞ്ഞ ഇലകള്‍ക്കിടയിലൂടെ സ്ട്രീറ്റ്‌-ലൈറ്റിന്റെ വെളിച്ചം. ഇരുട്ടില്‍ മൂടല്‍മഞ്ഞു പ്രകാശിക്കുന്നു. ഞാന്‍ വേഗത്തില്‍ നടന്നു. കുന്നിറങ്ങി, പുഴയോരത്തുകൂടെ; പാലം കടന്നു റോഡിലേക്കു്‌... എങ്ങോട്ടെന്നറിയാതെ ഒരു തീര്‍ത്ഥയാത്ര. യാത്രയ്ക്കു ലക്ഷ്യമില്ലെന്നറിഞ്ഞ രാവുകളിലൊന്നു. പിന്നിട്ട വഴികള്‍ വീണ്ടും മുന്നില്‍...

ദൂരെ ഗ്രാജ്വേറ്റ്‌ കോളേജിന്റെ ടവര്‍. കരഞ്ഞു കരിയൊലിച്ച കണ്ണൊപ്പി പിന്നിലാകാശം. പാതി മറഞ്ഞ ചന്ദ്രന്‍. ഇന്നും ആ ചിത്രം മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. മനസ്സിലെ ഏകാന്തത ആ ടവറില്‍ തെളിഞ്ഞ വിളക്കുകള്‍ പോലെ. മങ്ങിക്കത്തിയ വിളക്കുകള്‍.

പന്ത്രണ്ടു വര്‍ഷം. ഇന്നു വീണ്ടും ഞാന്‍ ആ പാതകളിലൂടെ നടന്നു. പ്രിന്‍സ്റ്റണ്‍ യൂണിവേര്‍സിറ്റിയിലെ ഗംഭീര സൌധങ്ങള്‍ എനിക്കു ചുറ്റും ഉയര്‍ന്നു. പൊടിമൂടിയ വഴികള്‍ ഓടു പാകിയ പാതകളായി. ആ പാതകളിലൂടെ ഞാന്‍ നിന്നെത്തേടി അലഞ്ഞു. ഇനി നീ ഇവിടെ വരില്ലെന്നറിഞ്ഞിട്ടും.

"റിങ്‌ റിങ്‌..." ഫോണിന്റെ ശബ്ദം എന്നെ ഉണര്‍ത്തി. നീ ആയിരുന്നു. ഈ ദുഃസ്വപ്നങ്ങള്‍ക്കിടയില്‍, ഇരുള്‍ മൂടിയ നടപ്പാതകള്‍ക്കിടയില്‍, മിന്നിമറയുന്ന ഒരു നിലവിളക്കായി, നിറഞ്ഞുകത്തുന്ന നിലവിളക്കായി‌. കെടുന്ന വിളക്കില്‍ ഒരിറ്റെണ്ണകൂടി.

പന്ത്രണ്ടു വര്‍ഷം. അവസാനമായി ഞാന്‍ നിന്നെ കണ്ടതന്നാണു. അടുത്ത നാള്‍ നീയും മുരളിയും പാരീസിലേക്കു പറന്നു. ഞാന്‍ ഈ കൊച്ചു ഗ്രാമത്തില്‍ കൊച്ചു മനുഷ്യരുടെ ഇടയിലെത്തി. നിങ്ങളുടെ വിവാഹത്തിനു വരാനായില്ല എനിക്കു്‌. പാരീസ്‌ എനിക്കകലെയായിരുന്നു. എത്താനാകത്തത്ര അകലെ. ഒരായിരം ചോദ്യങ്ങളുടെ അകലം. ഒരിക്കലും ചോദിക്കരുതായിരുന്ന ചോദ്യങ്ങള്‍. ഉത്തരം കിട്ടാത്ത കടങ്കഥകള്‍. ലക്ഷ്യമില്ലാത്ത യാത്രകള്‍. തീര്‍ത്ഥയാത്രകള്‍! പാരീസിന്റെ വിളക്കുകളില്‍ നിന്നു ദൂരെ, കൊച്ചുഗ്രാമങ്ങളുടെ ആത്മാവിലേക്കു.

വീണ്ടും ആ ഫോണ്‍. അകലങ്ങളില്‍ നിന്നുള്ള സന്ദേശങ്ങളുമായി ഒരു കടുമ്പച്ച യന്ത്രം. നീയായിരുന്നു. വീണ്ടും. നാളെ മുരളി വരും. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം. നാളെ.

***********


"ഹലോ മുരളി!"

വായില്‍ വച്ച ഉരുളച്ചോറു താനേ ഇറങ്ങിപ്പോയി. "എടാ ഉണ്ണീ! നീയോ? നീ എന്നെ ഞെട്ടിച്ചു കളഞ്ഞല്ലോ!"

"എടാ എത്ര കാലമായെടാ, കാലമാടാ! നീ അങ്ങു മെലിഞ്ഞു പോയല്ലോ!"

ഉണ്ണി തടിവച്ചെങ്കിലേ ഉള്ളൂ. "നീ പഴയ ഉണ്ണി തന്നെ," ഞാന്‍ പറഞ്ഞു.

"ഞാന്‍ ഒരൂണു്‌ ഓഡര്‍ ചെയ്തിട്ടുണ്ടു്‌." അവന്‍ എന്റെ എതിരേ ഇരുന്നു. "പണ്ടു നമ്മളിതു പോലെ ഹോട്ടലില്‍ ഒരുമിച്ചിരുന്നു്‌ ഉണ്ണാറുള്ളതു്‌ ഓര്‍മ്മയുണ്ടോ?"

ഉണ്ടു്‌. എല്ലാം ഓര്‍മ്മയുണ്ടു്‌. ഞാന്‍ ചോദിച്ചു. "നീ എന്താ ഇവിടെ തിരുവനന്തപുരത്തു്‌?"

"ആദ്യം നീ പറ, പാരിസ്‌ മടുത്തോ?"

"മടുത്തു. പക്ഷേ നാളെ ഞാന്‍ തിരിച്ചു പോകുകയാണു്‌. എന്റെ ലീവു കഴിയാറായി." ഒരു നിമിഷം ഓര്‍മ്മകള്‍ നിറഞ്ഞു വന്നു, "ഇന്ദു ഇല്ലാതെ പാരിസ്‌ മാത്രമല്ല, ജീവിതം തന്നെ മടുത്തു."

"ഇനിയെങ്കിലും അതൊക്കെ മറന്നുകൂടെ? എത്ര കൊല്ലമായി?!"

"മൂന്നു കൊല്ലം, ഈ ഡിസംബറില്‍." അവളെന്നെ വിട്ടുപോയ ആ അഭിശപ്ത ശൈത്യത്തിലെ മഞ്ഞു മുഴുവന്‍ എന്റെ മനസ്സില്‍ വന്നു മൂടി. "ഡിസംബറില്‍."

"ചിലപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞു വരാമെന്നു വിചാരിക്കും. പക്ഷേ ഇവിടെ വന്നു ഞാന്‍ എന്തു ചെയ്യാനാണു്‌? ഇവിടെയും എനിക്കാരുമില്ല. അതുപോട്ടെ..." വിഷമങ്ങളും ചോദ്യങ്ങളും ഒഴിവാക്കാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു, "നീ ഇവിടെ എന്തു ചെയ്യുന്നു?"

ഉണ്ണിയുടെ മുഖത്തൊരു നിഴല്‍ പടര്‍ന്നു. "എടാ, നമ്മുടെ മാധവനില്ലേ?"

"ആരു്‌, മാധവന്‍ നായരോ? എന്തു പറ്റി അവനു്‌?"

"അവനിവിടെ ഹോസ്പിറ്റലിലാണു്‌."

"അയ്യോ, എന്തു പറ്റി? സീരിയസൊന്നുമല്ലല്ലോ?"

"സംഗതി അല്‍പം സീരിയസാണു്‌. നാലഞ്ചു ദിവസമായി ഇവിടെ കൊണ്ടുവന്നിട്ടു്‌. നിനക്കറിയില്ലേ അവനെ? ഏതോ കാട്ടുമുക്കില്‍ ചെന്നു കിടന്നു നരകിക്കുകയായിരുന്നു. അബുവാണു്‌ ആദ്യം അറിഞ്ഞതു്‌, അവനു വയ്യെന്നു്‌. അറിഞ്ഞ ഉടനെ ഞാനും അബുവും അവിടെ ചെന്നു. ഞങ്ങളെത്തിയപ്പോള്‍ അവനു ബോധമില്ലായിരുന്നു. നല്ല പനിയും. ഞങ്ങളടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ കൊണ്ടു പോയി. അവരവനെ എടുത്തില്ല. അത്ര മോശമായിരുന്നു നില. പിന്നെ ഞങ്ങളവനെ ഒന്നുരണ്ടിടത്തു കൊണ്ടു പോയി. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇവിടെ കൊണ്ടുവന്നു."

"അവന്റെ വീട്ടുകാരെ അറിയിച്ചോ?"

"അവന്റെ വീട്ടില്‍ ഇപ്പോള്‍ ആരുമില്ല. അച്ഛനും അമ്മയും രണ്ടു പേരും മരിച്ചിട്ടു കൊല്ലം കുറേയായി."

"ഓ നോ! പ്രിന്‍സ്റ്റണില്‍ നിന്നു പോയ ശേഷം എനിക്കവനുമായി തീരെ കോണ്ടാക്ടില്ലായിരുന്നു. അവന്‍ ഏതോ എന്‍. ജി. ഓ.-ക്കു വേണ്ടി വോളണ്ടീര്‍ ചെയ്യുന്നു എന്നു മാത്രം അറിഞ്ഞു."

"പ്രിന്‍സ്റ്റണില്‍ നിന്നു വന്ന ഉടനെ അവന്‍ നേരേ പോയി ഈ കുഗ്രാമത്തിലേക്കു്‌. ഞാനെത്ര പരഞ്ഞു നോക്കി, വല്ല നല്ല ജോലിയുമെടുത്തു, ഒരു കല്യാണവും കഴിചു..."

"അവനിപ്പോഴും ഒറ്റയ്ക്കാണോ?"

"അതെ..." ഉണ്ണി പറഞ്ഞു മുഴുമിപ്പിക്കാതെ നിര്‍ത്തി. ഞാന്‍ കൂട്ടിച്ചേര്‍ത്തു, "മാധവനു്‌ ഇന്ദുവിനെ വലിയ കാര്യമായിരുന്നു."

"അതെ."

പാരിസിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ദുവും ഞാനും വിവാഹിതരായി. അതിനു മുന്‍പു്‌ എനിക്കു മാധവനെ ഭയമായിരുന്നു. എന്റെ ഇന്ദുവിനെ അവന്‍ തട്ടിയെടുക്കുമോ എന്നു്‌! പിന്നീടു ഞാന്‍ മനസ്സിലാക്കി, ആ ഭയം അസ്ഥാനത്തായിരുന്നു എന്നു്‌: ഇന്ദുവിനു മാധവനെ ഭയമായിരുന്നു. അവന്റെ മനസ്സിലെ ദുഃഖങ്ങള്‍, ചോദ്യങ്ങള്‍, അവന്റെ വിഷാദ ഭാവം, എല്ലാം അവള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു. അവന്‍ എന്നോടു വാദിക്കാറുണ്ടായിരുന്നു, ജീവിതത്തിന്റെ അര്‍ത്ഥവും അര്‍ത്ഥശൂന്യതയും! അവനുമായി തര്‍ക്കിച്ചിരിക്കാന്‍ എനിക്കൊരു പ്രയാസവുമില്ലായിരുന്നു. പക്ഷേ ഇന്ദുവിനങ്ങനെയല്ലായിരുന്നു. അവന്റെ ചോദ്യങ്ങല്‍, ഉത്തരങ്ങള്‍, അവള്‍ക്കതു താങ്ങാനാവില്ലായിരുന്നു.

"നീ ഇപ്പോള്‍ ഹോസ്പിറ്റലിലേക്കാണോ? എങ്കില്‍ ഞാനും വരാം."

പന്ത്രണ്ടു വര്‍ഷങ്ങള്‍. പാരിസില്‍ ആദ്യം കുറച്ചു നാള്‍ അവന്റെ കത്തുകള്‍ വരുമായിരുന്നു. വിഷാദം നിഷലിച്ച വാക്കുകള്‍, വരികള്‍, വരികള്‍ക്കിടയിലെ നിശ്വാസങ്ങള്‍. എന്നോ ഞാന്‍ മറുപടി എഴുതാതായി. ഇന്ദു ഒരിക്കലും അവനു മറുപടി എഴുതിയിരുന്നില്ല. പാരിസിലെ തിരക്കു പിടിച്ച നിമിഷങ്ങള്‍ക്കിടയില്‍, അകലങ്ങളില്‍ ഏകാന്തവാസം നയിക്കുന്ന സുഹൃത്തിനെ ഞാന്‍ മറന്നു.

***********



"നാലാം നിലയിലാണു്‌," ഉണ്ണി മുന്‍പേ നടന്നു. എന്തു പറയണമെന്നെനിക്കറിയില്ല. എന്താണവന്റെ കത്തുകള്‍ക്കു ഞാന്‍ മറുപടി എഴുതാത്തതു്‌? എന്തിനാണവനെ മറന്നതു്‌? അവന്റെ കണ്ണുകള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു, തീരാദുഃഖത്തിന്റെ കടല്‍ പോലെ...

"പിന്നെ, നീ ഇന്ദുവിനെക്കുറിച്ചൊന്നും ഇപ്പോള്‍ അവനോടു പറയണ്ട. അവനതൊന്നുമറിയില്ല." ഉണ്ണിയുടെ താക്കീതു്‌.

"ഇപ്പോള്‍ ബോധം ഉണ്ടു്‌. വേണമെങ്കില്‍ നിങ്ങള്‍ക്കു സംസാരിക്കാം. പത്തു മിനിട്ടു്‌," സിസ്റ്റര്‍ വാച്ചില്‍ നോക്കി. പത്തു മിനിട്ടു്‌. കുമ്പസാരിക്കാന്‍.

വെളുത്ത വിരിപ്പുകള്‍.

"മുരളിയോ? ഞാന്‍ നിന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു." ഒരു രഹസ്യം വെളിപ്പെടുത്തും പോലെ അവന്‍ പറഞ്ഞു.

"നിനക്കിപ്പോള്‍ എങ്ങനെയുണ്ടു്‌?"

"സിസ്റ്റര്‍ പറഞ്ഞില്ലേ? ബോധമുണ്ടെന്നു്‌? ബോധമുണ്ടു്‌. വേദന അറിയാം." അവന്റെ പ്രിയപ്പെട്ട കടങ്കഥകള്‍.

"നീ എന്തേ ഇങ്ങനെ വിഷണ്ണനായി? ക്മോണ്‍, ചിയര്‍ അപ്‌! യൂ 'ര്‍ ഗെറ്റിംഗ്‌ വെല്‍."

"വേണ്ട മുരളീ..." അവന്റെ കണ്ണുകള്‍ എന്നെ വിലക്കി.

മൌനത്തിന്റെ നിമിഷങ്ങള്‍ പത്തുമിനിട്ടില്‍ നിന്നടര്‍ന്നുവീണുകൊണ്ടിരുന്നു.

"മാധവാ..."

അവന്‍ കണ്ണുകളുയര്‍ത്തി.

"ഞാന്‍ നാളെ തിരിച്ചു പോകുകയാണു. പാരിസിലേക്കു്‌. നിനക്കറിയാമോ, ചിലപ്പോള്‍ ഞാന്‍ വിചാരിക്കും, നീ പറഞ്ഞതു ശരിയാണെന്നു്‌: ഈ യാത്രയ്ക്കു ലക്ഷ്യമില്ല."

എന്തിനതു പറഞ്ഞെന്നെനിക്കറിയില്ല. ഞാന്‍ തുടര്‍ന്നു, "നിന്നെ ഇങ്ങനെ വിട്ടു പോകാന്‍ മനസ്സു വരുന്നില്ല. പക്ഷേ എന്റെ ടിക്കറ്റ്‌ നാളത്തേക്കാണു്‌. എനിക്കു പോയേ തീരൂ." ഒരു നിമിഷം ഞാന്‍ ശങ്കിച്ചു. "അവിടെ ധാരാളം പണിയുണ്ടു്‌."

അവന്റെ കണ്ണുകള്‍ ഏതോ അനന്തതയിലേക്കുറ്റു നോക്കുകയായിരുന്നു.

ഞാന്‍ ചുറ്റും നോക്കി. അവന്റെ കിടക്കയ്കരികില്‍ ഒരു കടും പച്ച ഫോണ്‍ ആശുപത്രിയുടെ നിറം മങ്ങിയ വെളുപ്പില്‍ നിന്നു മാറി നിന്നു. എനിക്കതു വിചിത്രമായി തോന്നി. ഫോണ്‍? ഇവിടെ? പതുക്കെ ഞാന്‍ റിസീവര്‍ എടുത്തു ചെവിയില്‍ ചേര്‍ത്തു. അനന്തതയില്‍ നിന്നുള്ള നിശ്ശബ്ദത. "ഇറ്റ്സ്‌ ഡെഡ്‌," ഞാന്‍ അതു തിരിച്ചു വച്ചു.

"നീ ഇന്നു വരുമെന്നെനിക്കറിയാമായിരുന്നു."

"എങ്ങനെ?" എനിക്കു തന്നെ അതറിയില്ലായിരുന്നല്ലോ!

"ഇന്ദു പറഞ്ഞു." ഞാന്‍ തരിച്ചു നിന്നു.

"മാധവാ..." എന്തു പറയണം?

അവന്റെ കണ്ണുകള്‍ ഉത്തരം പ്രതീക്ഷിച്ചെന്ന പോലെ എന്നെത്തന്നെ നോക്കുന്നു. പുറത്തു നര്‍സിന്റെ കാല്‍പ്പെരുമാറ്റം.

"മാധവാ, ഇന്ദു... ഇന്ദു മരിച്ചു പോയി!"

"മൂന്നു വര്‍ഷമായി, അല്ലേ?"

"റിങ്‌... റിങ്‌..." ഒരു കടും പച്ച ഫോണ്‍ മണി മുഴക്കി.

Sunday, March 2, 2008

മേളക്കൊഴുപ്പു്‌!

ബ്ളോഗുമുട്ടി വഴി്നടക്കാന് വയ്യ, അപ്പഴാണിതാ വേറൊരെണ്ണം. ന്യായമായും കര്ത്താവിനോടു കയര്ക്കേണ്ട കാര്യം തന്നെ. (പിന്നെ പറഞ്ഞില്ലാന്നു പറയരുതു്‌: കര്ത്താവു കര്ത്താവു്‌ എന്നൊക്കെ പറയുന്നതു എന്നെത്തന്നെ. നമ്മള്. നാം. അഹം. author എന്ന അര്ത്ഥത്തിലാണേ. അവിശ്വാസികളുടെ vocabulary ആണു്‌. പ്ലീസ്, അണ്ടര്സ്റ്റാന്ഡണം, അഡ്ജസ്റ്റണം.)

കാര്യം വേറൊന്നുമല്ല. പച്ചമലയാളത്തില് ബ്ളോഗണം എന്നു പൂതി. ഒറിജ്ിനല് ബ്ലോഗാണെങ്കില് നിരക്ഷരകുക്ഷികളായ പലരും വായിക്കും. പലരും എന്നു പറഞ്ഞാല് വിരളിലെണ്ണാം -- ഏതു ചിമ്പാന്സിക്കുമെണ്ണാം. നിരക്ഷരകുക്ഷികള് എന്നു പറഞ്ഞാല് മലയാളം വായിക്കാന് അറിഞ്ഞുകൂടാത്തവര്.

പിന്നെ കൊഴുപ്പിന്റെ കാര്യം. സായിപ്പിന്റെ ഭാഷയില് പറയും, ആത്മാവിനു കോഴിക്കറി എന്നൊക്കെ. പക്ഷേ കര്ത്താവു വെജിറ്റേറിയനാണു്‌. mashed potato-ഇല് രഹസ്യമായി ചേര്ക്കുന്ന chicken broth വല്ലപ്പോഴും അകത്താക്കുന്നതല്ലാതെ, കര്ത്താവിനു കോഴികളോടൊക്കെ വലിയ ബഹുമാനമാണു്‌. എന്നു വച്ചു പ്റോടീന് വേണ്ടേ? മേളത്തില് കൊഴുപ്പു വേണ്ടേ?

എന്നാല് പിന്നെ, സമയാസമയങ്ങളില്, 'കിടെ'കിടെ, വല്ലതും ഒക്കെ കുറിച്ചിടാന് ഇതൊരെണ്ണാം തുടങ്ങിക്കളയാമെന്നു വിചാരിച്ചു. Google ഇങ്ങനെ വെറുതേ tera-byte കണക്കിനു സ്ഥലം വാങ്ങിച്ചിട്ടിരിക്കയല്ലേ...